ENTERTAINMENT

ദുരനുഭവം പങ്കിട്ട് കൂടുതൽ സ്ത്രീകൾ രംഗത്ത്, ആരോപണ വിധേയർ ഇവരൊക്കെ

Follow Us മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിച്ച് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനായി 2017 ജൂലൈയിലാണ് കേരള സർക്കാർ മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ സമിതി രൂപവത്കരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം, നടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് രൂപീകരിച്ച വിമൻ ഇൻ സിനിമ കളക്റ്റീവിന്റെ (ഡബ്ല്യുസിസി) നിരന്തരമായ പോരാട്ടത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാൽ, നാലുവർഷത്തോളം സർക്കാർ പുറത്തുവിടാതിരുന്ന റിപ്പോർട്ട് വിവരാവകാശ കമ്മീഷന്റെ ഉത്തരവു മുഖേനയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്. 2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നതു മുതൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ സീൻ മാറുകയായിരുന്നു. റിപ്പോർട്ടിനു പിന്നാലെ, സിനിമയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ്‌ നിരവധി സ്ത്രീകളാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. നടന്മാർ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ തുടങ്ങി സിനിമയുടെ വിവിധ മേഖലയിലുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. വേട്ടയാടിയവരുടെയും ചൂഷണം ചെയ്തവരുടെയുമെല്ലാം പേരുകൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് മലയാള സിനിമയിലെ സ്ത്രീകൾ. ഇതുവരെ ആരോപണവിധേയരായവർ ഇവർ ജയസൂര്യ നടൻ ജയസൂര്യയ്ക്ക് എതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത് നടി മിനു മുനീർ ആണ്. 2008 ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിൽവച്ചായിരുന്നു ജയസൂര്യയിൽനിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് മിനു പറഞ്ഞു. "സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു ഷൂട്ടിങ്. ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ പുറകിൽനിന്നും ജയസൂര്യ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. തിരുവനന്തപുരത്ത് തനിക്ക് ഫ്ലാറ്റ് ഉണ്ടെന്നും താൽപര്യമുണ്ടെങ്കിൽ അങ്ങോട്ടേക്ക് വരാമെന്നും പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് ജയസൂര്യയിൽനിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ, ജയസൂര്യ ഇടപെട്ട് പല സിനിമാ അവസരങ്ങളും നഷ്ടപ്പെടുത്തി," എന്നാണ് മിനു മുനീർ ആരോപിച്ചത്. മുകേഷ് മുകേഷിനെതിരെ നടി മിനു മുനീറിനെ കൂടാതെ ബോളിവുഡില്‍ തിരക്കുള്ള കാസ്റ്റിംഗ് ഡയറക്ടറായ യുവതിയും ആരോപണം ഉന്നയിച്ചു രംഗത്തുണ്ട്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് ദുരനുഭവം ഉണ്ടായതെന്നാണ് കാസ്റ്റിംഗ് ഡയറക്ടറായ യുവതിയുടെ വെളിപ്പെടുത്തൽ. അതേസമയം, ഗുരുതര ആരോപണമാണ് മുകേഷിനെതിരെ മിനു മുനീർ ഉന്നയിച്ചത്. കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും മിനു പറഞ്ഞു. കാറിൽനിന്നും പുറത്തേക്ക് ചാടുമെന്ന് പറഞ്ഞപ്പോൾ വാഹനം നിർത്തിയെന്നും ക്ഷമ ചോദിച്ചെന്നും മിനു പറഞ്ഞു. അന്ന് താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു ആരോപിച്ചു. മണിയൻപിള്ള രാജു മണിയൻപിള്ള രാജു തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മിനു ആരോപിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു. ഇടവേള ബാബു മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റും നടിയുമായ ജുബിത ആണ്ടിയും രംഗത്തുണ്ട്. 'അമ്മ'യിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് ജുബിത ആരോപിക്കുന്നത്. 'അമ്മയിൽ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ വേണം. എന്നാൽ, അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു' ജുബിതയുടെ വാക്കുകൾ ഇങ്ങനെ. ജുബിതയെ കൂടാതെ മിനു മുനീറും ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇടവേള ബാബു തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും സഹകരിച്ചാൽ ഗുണം ഉണ്ടാകുമെന്ന് പറഞ്ഞെന്നും വിദേശ ഷോകളിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്തതായും മിനു പറഞ്ഞു. സംവിധായകൻ ഹരികുമാർ സംവിധായകൻ ഹരികുമാറിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നും ജൂനിയർ ആർട്ടിസ്റ്റും നടിയുമായ ജുബിത ആണ്ടി പറയുന്നു . 'ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനിൽ പോയാലും കുറച്ച് സമയത്തിനുള്ളിൽ അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ അവസരങ്ങൾ ഇല്ല." സുധീഷ് നടൻ സുധീഷ് ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോവാം എന്നൊക്കെ പറഞ്ഞെന്നും ജൂനിയർ ആർട്ടിസ്റ്റും നടിയുമായ ജുബിത ആണ്ടി പറഞ്ഞു. വി. കെ. പ്രകാശ് സംവിധായകൻ വി. കെ. പ്രകാശിനെതിരെ ലൈംഗികാരോപണവുമായി വനിതാ കഥാകൃത്ത്. കഥ പറയാൻ സംവിധായകനെ സമീപിച്ചപ്പോൾ മോശം അനുഭവം നേരിട്ടുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. 'സിനിമയുടെ കഥ പറയുന്നതിനായി സംവിധായകൻ വി.കെ. പ്രകാശിനെ സമീപിച്ചപ്പോഴാണ് അനുഭവം ഉണ്ടായത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് കൊല്ലത്തേക്ക് വിളിപ്പിച്ചു. കഥ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞതുകൊണ്ടും അടുത്ത ദിവസങ്ങളിൽ സ്ഥലത്തുണ്ടാകില്ലെന്ന് പറഞ്ഞതുകൊണ്ടും കൊല്ലത്തെത്തി സംവിധായകനെ കാണാൻ തീരുമാനിച്ചു. വൈകിട്ട് ഹോട്ടലിൽ എത്താനാണ് പറഞ്ഞത്. രണ്ടുമുറി ബുക്ക് ചെയ്തിരുന്നു. ഞാൻ റൂമിൽ എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. കഥ പറയാൻ തുടങ്ങി അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം എനിക്ക് ഡ്രിങ്സ് ഓഫർ ചെയ്തു. ഇതിനു പിന്നാലെ അഭിനയത്തിലേക്ക് തിരിഞ്ഞാലോ​ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ തന്നു. വളരെ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീനായിരുന്നു. കഥ സിനിമയാക്കാനാണ് താല്പര്യമെന്ന് പറഞ്ഞപ്പോൾ, അഭിനയിക്കാൻ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് എങ്ങനെ അഭിനയിക്കണമെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞ് ശരീരത്തിൽ സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കഥ കേൾക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോൾ തന്നെ മനസിലായി. സര്‍ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോള്‍ ഞാന്‍ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് ഹോട്ടലില്‍ നിന്ന് ഇറങ്ങുകയും ഓട്ടോ പിടിച്ച് പോകുകയും ആയിരുന്നു,' യുവതി പറഞ്ഞു. തുളസീദാസ് സംവിധായകൻ തുളസീദാസിനെതിരെ ആരോപണവുമായി നടി ഗീതാ വിജയൻ. 1991 ൽ 'ചാഞ്ചാട്ടം' സിനിമയുടെ സെറ്റിൽവച്ച് മോശമായി പെരുമാറി. ഹോട്ടൽ മുറിയിൽവച്ച് പലതവണ ശല്യം ചെയ്തു. ഹോട്ടൽ മുറിയുടെ കതകിൽ മുട്ടുന്നത് പതിവായിരുന്നു. ഞാൻ പ്രതികരിച്ചപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. സിനിമാ മേഖലയിൽനിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നതായും ഗീതാ വിജയൻ വ്യക്തമാക്കി. തുളസീദാസ് മോശമായി പെരുമാറിയതായി നടി ശ്രീദേവികയും വെളിപ്പെടുത്തിയിരുന്നു. 2006 ൽ 'അവൻ ചാണ്ടിയുടെ മകൻ' സിനിമയുടെ സെറ്റിൽവച്ചാണ് ദുരനുഭവം ഉണ്ടായത്. തുളസീദാസ് രാത്രി ഹോട്ടൽ മുറിയുടെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്നും ശ്രീദേവിക പറഞ്ഞു. സഹകരിക്കാൻ തയ്യാറാകാതിരുന്നതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയെന്നും ഷോട്ടുകളും സംഭാഷണങ്ങളും അടക്കം സംവിധായകൻ വെട്ടിച്ചുരുക്കിയെന്നും അവർ ആരോപിച്ചിരുന്നു. ബാബുരാജ് നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണു പോയിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും യുവതി പറഞ്ഞു. സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തിയാൽ അവരുമായി സംസാരിച്ച് സിനിമയിൽ മുഴുനീള കഥാപാത്രം നൽകാമെന്ന് വാഗ്‌ദാനം ചെയ്തു. വീട്ടിലെത്തിയപ്പോൾ മറ്റുള്ളവർ ഉടൻ എത്തുമെന്നും മുറിയിൽ വിശ്രമിക്കാനും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ മുട്ടുകയും കതക് തുറന്നപ്പോൾ അകത്തു കയറി കതക് അടച്ചശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവൻ ആ വീട്ടിൽ പിടിച്ചുനിർത്തിയെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചു. സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ജൂനിയർ ആർട്ടിസ്റ്റായ യുവതി പീഡന ആരോപണം ഉന്നയിച്ചു. സിനിമയിലും പരസ്യത്തിലും അവസരം ചോദിച്ചാണ് ശ്രീകുമാർ മേനോനെ വിളിക്കുന്നത്. പരസ്യ ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് എറണാകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അവിടെ റൂമിൽവച്ച് ബലമായി പീഡിപ്പിച്ചു. 'മോളേ' എന്നു വിളിച്ചാണ് അതുവരെ സംസാരിച്ചിരുന്നത്. പിന്നീടാണ് മോളേ വിളിയുടെ അർത്ഥം മനസിലായതെന്നും യുവതി പറഞ്ഞു. അതിക്രമം വെളിപ്പെടുത്താൻ ധൈര്യം തന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടാണെന്നും യുവതി വ്യക്തമാക്കി. സിദ്ദിഖ് നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി യുവനടി രംഗത്തെത്തിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ നടനിൽ നിന്ന് ദുരനുഭവം നേരിട്ടേണ്ടി വന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സിനിമ മേഖലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടെന്ന കാര്യം വൃക്തമായി അറിയാമെന്നും, അത് പുറത്തു പറയുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും നടി പറഞ്ഞു. ആ സമയത്ത് തനിക്ക് 21 വയസായിരുന്നു പ്രായമെന്നും നടി വെളിപ്പെടുത്തി. മലയാള സിനിമയിലെ നമ്പർ വൺ ക്രിമിനൽ ആണ് സിദ്ദിക്കെന്നും, പീഡനം തുറന്നു പറഞ്ഞതിൽ തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും നടി വ്യക്തമാക്കി. മീറ്റു തരംഗം ആഞ്ഞടിച്ച 2019ൽ ഇതേ നടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും നടിയുടെ ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരിക്കുകയാണ്. റിയാസ് ഖാൻ നടൻ റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്ന് ആരോപണവുമായി യുവനടി. നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി തന്നെയാണ് റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന് ആരോപണവുമായി ഞായറാഴ്ച രംഗത്ത് വന്നത്. റിയാസ് ഖാന്റെ ഭാഗത്ത് നിന്ന് മോശം സംസാരം ഉണ്ടായെന്നും നടി പറഞ്ഞു. ''ഫോണിൽ വിളിച്ച് റിയാസ് ഖാൻ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു.ഒരു ഫൊട്ടോഗ്രഫറിന്റെ കൈയിൽനിന്ന് എന്റെ അനുവാദമില്ലാതെ ഫോൺ നമ്പർ വാങ്ങിയാണ് റിയാസ് ഖാൻ റിയാസ് ഖാൻ വിളിച്ചത്. രാത്രി ഫോൺ വിളിച്ച് വൃത്തികേടുകൾ പറഞ്ഞു.വല്ലാത്ത ഞെട്ടലായിപ്പോയി. ഒടുവിൽ ഒന്‍പത് ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാൽ മതിയെന്നും റിയാസ് ഖാൻ പറഞ്ഞു.'' യുവനടി മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് നടനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയാണ് ആരോപണം ഉന്നയിച്ചത്. 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ സമയത്ത് സംവിധായകൻ മോശമായി പെരുമാറിയെന്നും സംഭവത്തിൽ പരാതി പറഞ്ഞിരുന്നതായും, പിന്നീട് ആരും തന്നെ ബന്ധപ്പെട്ടില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ''അകലെ' എന്ന ചിത്രത്തിലൂടെയാണ് പാലേരി മാണിക്കത്തിലേക്ക് അവസരം ലഭിക്കുന്നത്. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് അതിക്രമം നേരിടേണ്ടി വന്നത്. രാവിലെ ഫൊട്ടോ ഷൂട്ട് നടത്തുകയും സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. രാത്രി നിർമ്മാതാവും അണിയറപ്രവർത്തകരുമായി പാർട്ടിയുണ്ടായിരുന്നു. പാർട്ടിയിലെ ബഹളങ്ങളിൽ നിന്ന് ഒഴിവാകാം എന്ന തരത്തിൽ റൂമിലേക്ക് വിളിച്ചു. പിന്നീട് മോശമായി പെരുമാറുകയായിരുന്നു,' എന്ന് ശ്രീലേഖ മിത്ര പറഞ്ഞു. സംവിധായകന്റെ പെരുമാറ്റത്തിൽ ഞെട്ടലുണ്ടായെന്നും പെട്ടന്ന് തന്നെ റൂമിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. ആ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ലെന്നും, അന്നത്തെ ദിവസം പേടിയോടെയാണ് മുറിയിൽ കഴിഞ്ഞതെന്നും നടി പറഞ്ഞു. തനിക്ക് നാട്ടിലേക്ക് തിരികെ പോകാനുള്ള പണം പോലും തന്നില്ലെന്നും, പിന്നീട് സിനിമകളിലേക്ക് വിളിച്ചിട്ടില്ലെന്നും, മലയാളം സിനിമകളിൽ മാത്രമല്ല മറ്റു ഭാഷകളിലും സമാന പ്രശ്നമുണ്ടെന്നും, ശ്രീലേഖ പറഞ്ഞു. ദുരനുഭവം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞിരുന്നതായി ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫും വ്യക്തമാക്കി. വിവാദങ്ങൾക്കൊടുവിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചിരിക്കുകയാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.