NEWS

രത്തൻ ടാറ്റ: മനുഷ്യ സ്‌നേഹിയായ വ്യവസായ ഇതിഹാസം

Follow Us തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് രത്തൻ ടാറ്റയ്ക്കുള്ളത് കൊച്ചി: സാധാരണക്കാരന്റെ ജീവിതതാളം മനസ്സിലാക്കിയ വ്യവസായി, കഷ്ടതയനുഭവിക്കുന്നവർക്ക് കരുതലായി നിന്ന് മനുഷ്യസ്‌നേഹി... രത്തൻ ടാറ്റ യെന്ന് വ്യവസായ പ്രമുഖനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഹൃദയത്തിലേക്കാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ ആഴ്ന്നിറങ്ങിയത്. ഇന്ത്യയിൽ കാർ നിർമ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സാമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച നിസ്വാർത്ഥ ജീവിതം, അസാമാന്യ നേതൃപാഠവം ഇതെല്ലാമായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ സാധാരണക്കാർക്കിടയിൽ പോലും ജനപ്രിയനാക്കിയത്. രത്തൻ ടാറ്റയുടെ വിയോഗം അറിയിച്ചുകൊണ്ട് ടാറ്റ സൺസ് ചെയർപേഴ്‌സൺ എൻ ചന്ദ്രശേഖരൻ പുറത്തിറക്കിയ കുറിപ്പിൽ ഇങ്ങനെ എഴുതി 'അഗാധമായ നഷ്ടബോധത്തോടെയാണ് രത്തൻ ടാറ്റയ്ക്ക് ഞങ്ങൾ വിടനൽകുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച തത്വങ്ങൾ ഞങ്ങൾ എന്നും മുറുകെ പിടിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ പാരമ്പര്യം എന്നും പ്രചോദനമായും തീരും'. കാരുണ്യത്തിന്റെ മുഖം പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച രത്തൻ ടാറ്റ, രാജ്യത്തെ തന്നെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളിൽ ഒരാളായി കണക്കാക്കപ്പെട്ടു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി നിരവധി മേഖലകളിലെ തന്റെ പ്രവർത്തനത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് അദ്ദേഹം വെളിച്ചമായത്. തന്റെ സമ്പത്തിന്റെ 65 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം മാറ്റിവെച്ചത്. കോടാനുകോടി രൂപയുടെ ലാഭക്കണക്കുകൾ. എന്നിട്ടും ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ നൂറിൽ പോലും രത്തൻ ടാറ്റയില്ല. അതിനുള്ള കാരണം തേടി പോവുമ്പോഴാണ് ടാറ്റയെന്ന മനുഷ്യ സ്‌നേഹിയെ കൂടുതൽ തെളിമയോടെ കാണാനാവുക. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് രത്തൻടാറ്റ മാറ്റിവച്ചത്. താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ. എന്നും ലളിത ജീവിതം നയിച്ച അദ്ദേഹം, മനുഷ്യർക്ക് വേണ്ടി മാത്രമല്ല, തെരുവുനായകൾക്ക് വേണ്ടിയും രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് വേണ്ടിയുമെല്ലാം കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി. മുംബൈയിൽ ഈ വർഷം തുടങ്ങിയ മൃഗാശുപത്രി അത്തരമൊരു കേന്ദ്രമാണ്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് രത്തൻ ടാറ്റയെന്ന് മനുഷ്യസ്‌നേഹി നേതൃത്വം നൽകിയത്. തൊട്ടതെല്ലാം പൊന്നാക്കി തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് രത്തൻ ടാറ്റയ്ക്കുള്ളത്. 1962ലാണ് രത്തൻ ടാറ്റ ഗ്രൂപ്പിൽ ചേരുന്നത്. വിവിധ കമ്പനികളിൽ സേവനമനുഷ്ഠിച്ചശേഷം 1971-ൽ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കമ്പനിയിൽ ഡയറക്ടർ ഇൻ ചാർജ് ആയി നിയമിതനായി. 1981-ൽ ഗ്രൂപ്പിന്റെ മറ്റൊരു ഹോൾഡിങ് കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1991-ലാണ് അമ്മാവനായ ജെആർഡി ടാറ്റയുടെ പിൻഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി എത്തുന്നത്.2012 ഡിസംബർ 28ന് വിരമിച്ചു. രത്തൻ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിൻമടങ്ങ് വർധിച്ചു. 1991-ലെ വെറും പതിനായിരം കോടി വിറ്റുവരവിൽനിന്ന് 2011-12 കാലയളവിൽ 100.09 ബില്യൻ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്റെ കാലയളവിലുണ്ടായി. 2000-ൽ 450 മില്യൻ ഡോളറിന് ടാറ്റ ടീ ടെറ്റ്ലിയിൽ നിന്നാരംഭിച്ച് 2007-ൽ ടാറ്റ സ്റ്റീൽ, 2008-ൽ ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വാർ ലാൻഡ്റോവർ എന്നിവയിലുമെത്തി. അടുത്ത വർഷം കമ്പനി ടാറ്റ നാനോ പുറത്തിറക്കി.ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ പവർ, ടാറ്റ ഗ്ലോബൽ ബിവറേജസ്, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ് ആൻഡ് ടാറ്റ ടെലിസർവീസസ് എന്നിവയുടെ ചെയർമാനായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയർമാൻ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി ടാറ്റ ഗ്രൂപ്പിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാർത്തകളും വലിയ ചർച്ചയായി. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറിൽ പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയിൽ കമ്പനിയുടെ നേതൃത്വം എൻ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സൺസ് ചെയർമാൻ എമറിറ്റസ് പദവിയിലാണ് രത്തൻ ടാറ്റയുള്ളത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.